2016 നവംബർ 2, ബുധനാഴ്‌ച

ജീവിതത്തില്‍ ഞാന്‍ കണ്ട ആള്ക്കാര്‍ - 6 : വിപദിധൈര്യമോ സത്യസന്ധതയോ ?

ആര്‍ ഈ സിയില്‍ 1969 ലാണ് ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്‌. അധികനാള്‍ കഴിയുന്നതിനു മുമ്പ് തന്നെ വിവാഹവും കഴിഞ്ഞു. പരസ്പരം അറിയാവുന്ന കുടുംബത്തില്‍ നിന്ന് തന്നെ, മുറപ്പെണ്ണ് ആയിരുന്നില്ല എങ്കിലും എന്റെ ഒരു കസിന്‍ തന്നെ. വിവാഹം കഴിഞ്ഞു അധികനാള്‍ കഴിയും മുമ്പ് ഞങ്ങള്‍ കോഴിക്കോട്ടേക്ക് പോന്നു. താമസിക്കാന്‍ തല്ക്കാലം ഒരു സുഹൃത്തിന്റെ ക്വാര്ട്ടേെഴ്സില്‍ ഇടം തരപ്പെടുത്തി.

ഈ സംഭവം ഏകദേശം നാല്പത്തഞ്ചു വര്ഷം മുമ്പാണ്. എന്റെ ഭാര്യാപിതാവ് കുടുംബസമേതം ഞങ്ങളെ കോ ഴിക്കോട്ടു വന്നു കാണാന്‍ തീരുമാനിച്ചു. നാട്ടിന്പുറ ത്തെ ആള്ക്കാരുടെ യാത്രയുടെ സാധാരണ രീതിയില്‍ തന്നെ കുറച്ചു തേങ്ങയും,നല്ല ഒരു വരിയ്ക ചക്കയും എല്ലാമായി ആലപ്പുഴയില്‍ നിന്നും ബസ്സ് മാര്ഗം, കോഴിക്കോട്ടെത്തി. അവിടെ നിന്നു വൈകുന്നേരം ആറരയ്കു കൂടരഞ്ഞിക്കുള്ള KSRTC ബസ്സില്‍ കയറി. ശനിയാഴ്ച ദിവസമാണ്. നല്ല തിരക്ക്. അമ്മാവിയും അനുജത്തിയും രണ്ടനുജന്മാരും ഒരുവിധം ബസ്സില്‍ കയറി. ആര്‍ ഈ സീ കാന്റീന്ബസ്സ് സ്റ്റോപ്പ് പല പ്രാവശ്യം കണ്ഡക്ടരെ ഓര്മപ്പെടുത്തി ഏഴര മണിക്ക് അവിടെ ഇറങ്ങി. സാധനങ്ങള്‍ എല്ലാം ഇറക്കി. ബസ്സ്റ്റോപ്പില്‍ കാത്തുനിന്ന ഞാനും ഭാര്യയും എല്ലാവരെയും കൂട്ടി വീട്ടില്‍ എത്തി.

വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ അമ്മാവന്‍ എന്തോ തിരയുന്നു, ചോദിച്ചപ്പോള്‍ പ്രശ്നം ഇതാണ്. അമ്മാവന്റെ പൊടിക്കുപ്പി കാണുന്നില്ല. ഭാര്യയെ വിളിച്ചു, കുട്ടികളെ വിളിച്ചു ചോദിച്ചു. പക്ഷെ സാധനം ഇല്ല. അവസാനം ഓര്മിച്ചു. അത് ബാഗിലാണ്. പണവും മറ്റും വച്ച ഹാന്ഡ് ബാഗില്‍. അത് വണ്ടിയില്‍ വച്ചു മറന്നു. ഞാന്‍ ചോദിച്ചു " അമ്മാവാ എത്ര പൈസ ഉണ്ടാവും ?". " ഓ ഒരു മൂവായിരം കാണും". ആള്‍ വളരെ കൂള്‍ ആയി പറഞ്ഞു. അന്നത്തെ മൂവായിരം രൂപയുടെ വില എനിക്കറിയാം. എന്റെ ഏകദേശം ഒരു വര്ഷത്തെ ശമ്പളം ആണ്. പൊടി മാത്രം ആണെങ്കില്‍ രാവിലെ മലബാറില്‍ കിട്ടുന്ന പട്ടണം പൊടി വാങ്ങി കൊടുക്കാമായിരുന്നു. ( കറുത്ത ഗ്രാമണി മൂക്കില്‍ പൊടിയാണ് ഞങ്ങളുടെ നാട്ടില്‍ പ്രചാരം, അത് ഇവിടെ കിട്ടുകയില്ല ).

ഇത്രയും പണം, നഷ്ടപ്പെട്ടുക, എന്താണ് ചെയ്യുക? ഏതായാലും എന്റെ അയലത്തെ നമ്പീശന്‍ സാറുമായി ആലോചിച്ചു. ഈ ബസ്സ് കൂടരഞ്ഞിയില്‍ രാത്രിയില്‍ കിടന്നു രാവിലെ മാത്രമേ തിരിച്ചു വരൂ. ഞങ്ങള്‍ നമ്പീശന്‍ സാറിന്റെ പഴയ ലാംബ്രട്ട സ്കൂട്ടറില്‍ പുറകെ പുറപ്പെട്ടു. മുക്കത്തു എത്തിയപ്പോള് ബസ്സ് അവിടെ നിന്നും പോയ്ക്കഴിഞ്ഞു. അവിടെ നിന്നു സ്കൂട്ടറില്‍ കൂടരഞ്ഞിക്ക് പോകാന്‍ പറ്റുകയില്ല. ഒരു ജീപ്പ് വാടകക്കെടുത്തു പുറകെ വിട്ടു . കൂടരഞ്ഞിയില്‍ എത്തിയപ്പോള്‍ ബസ്സ് നിറുത്തി കണ്ഡക്ടരും ഡ്രൈവറും കളക്ഷന്‍ ചെക്ക് ചെയ്തതിനു ശേഷം ബസ്സില്‍ ആരോ ഇട്ടുപോയ ബാഗ്‌ തുറന്നു നോക്കി. അതില്‍ പൈസ കുറെ കണ്ടു എണ്ണി തിട്ടപ്പെടുത്തുകയാണ്. ബാഗ് അമ്മാവന്റെ തന്നെ. എനിക്ക് അല്പം പരിചയമുള്ള കണ്ടക്ടര്‍ ആണ്. കാര്യം പറഞ്ഞപ്പോള്‍ അയാള്ക്ക് ചക്കയും മറ്റുമായി ഇറങ്ങിയ നാട്ടിന്പുറത്തുകാരായ കക്ഷികളെ മനസ്സിലായി. “സാര്‍ ഏതായാലും വന്നത് നന്നായി. അല്ലെങ്കില്‍ ഈ പൈസ നാളെ ആപ്പീസില് അടച്ചു രശീതി വാങ്ങണം. ബാക്കി ചടങ്ങുകളെല്ലാം നോക്കണം. സാറ് വന്നത് കൊണ്ടു ആ ബുദ്ധിമുട്ടുകളൊഴിവായി . ഇതാ പൈസ " എന്ന് പറഞ്ഞു ബാഗും പൈസയും എന്നെ ഏല്പിച്ചു. പൊടിക്കുപ്പി അടയാളവുമായി. ഞാന്‍ അവര്ക്ക് ചായ കുടിക്കാന്‍ എന്ന് പറഞ്ഞു നൂറു രൂപ കൊടുത്തത് അവര്‍ നന്ദിപൂര്‍വം നിരസിച്ചു. ഇതു ഞങ്ങളുടെ കര്ത്തവ്യം മാത്രമാണ് എന്ന് പറഞ്ഞു. നൂറിലധികം യാത്രക്കാരുുള്ള ബസ്സില്‍ നിന്നു ഈ ബാഗ്‌ കിട്ടുക, അതിലെ പൈസ ഒന്നു പോലും പോകാതെ മടക്കി കിട്ടുക ഇതൊക്കെ ഒരു അത്ഭുതം പോലെ തോന്നി എനിക്ക്.

ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ അമ്മാവന്‍ ചോദിച്ചു. " എടാ പൊടിക്കുപ്പി കിട്ടിയോ? എനിക്ക് വലിക്കാതെ വയ്യ." ഇതാണ് പച്ച മനുഷ്യര്‍. നമ്മുടെ നാട്ടിന്പുറത്തെ, അഥവാ കുട്ടനാട്ടിലെ മണ്ണിന്റെ മക്കള്‍. പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായ അമ്മാവന്റെ ധൈര്യം, അഥവാ ആത്മ വിശ്വാസം!. കണ്ടക്ടര്‍ മുഹമ്മദിന്റെയും നാട്ടുകാരു ടെയും സത്യസന്ധതയാണോ അമ്മാവന്റെ വിപദി ധൈര്യമാണോ കൂടുതല്‍ അഭിനന്ദനീയം? നിങ്ങള്‍ തന്നെ പറയുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ